വനമേഖലയിൽ ഖനനത്തിന് സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ നീക്കം

രണ്ട് മഹാ പ്രളയങ്ങൾ നേരിട്ട കേരളത്തിൽ, സംരക്ഷിത വനമേഖലയോട് ചേർന്ന് പത്തു കിലോമീറ്റർ ദൂരത്തിൽ ക്വാറി, ക്രഷർ തുടങ്ങിയവക്ക് നിലവിലുണ്ടായിരുന്ന വിലക്ക് ഒരു കിലോമീറ്ററായി കുറക്കുവാൻ കേരള സർക്കാർ തീരുമാനം.

സംരക്ഷിത വനമേഖലകളോടും ദേശീയോദ്യാനങ്ങളോടും ചേര്‍ന്നുള്ള സംരക്ഷിത പ്രദേശങ്ങള്‍ക്കുചുറ്റും ഒരു കിലോമീറ്റര്‍വരെ പരിസ്ഥിതിലോല മേഖലയാക്കി മാറ്റുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇതിനായി കരട് വികഞ്ജാപനത്തിൽ മാറ്റം വരുത്തുന്ന മുറക്ക് ഒരു കിലോമീറ്റർ പരിധിക്ക് പുറത്ത് ക്വാറിക്കും മറ്റുമുള്ള നിയന്ത്രണങ്ങൾ നീങ്ങുകയും ചെയ്യും.

വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും പത്തുകിലോമീറ്റര്‍ ചുറ്റളവുവരെ പരിസ്ഥിതിലോല മേഖലയാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരട് വിജ്ഞാപനമിറക്കിയിരുന്നു. ഓരോ സംസ്ഥാനത്തിനും അവിടത്തെ വനമേഖലയുടെ പ്രധാന്യം കണക്കിലെടുത്ത് ദൂരപരിധി നിശ്ചയിക്കാമെന്നായിരുന്നു വിജ്ഞാപനം. എന്നാല്‍, കുറഞ്ഞത് ഒരു കിലോമീറ്ററുണ്ടാകണം.

ഓരോ സംസ്ഥാനത്തിനും അവിടുത്തെ വനമേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് ദൂര പരിധി നിശ്ചയിക്കാമെന്നായിരുന്നു വിജ്ഞാപനം.

ഗോവപോലുള്ള ചെറിയ സംസ്ഥാനങ്ങള്‍ ഒരു കിലോമീറ്റര്‍ പരിധി നിശ്ചയിച്ച്‌ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചു. കരട് വിജ്ഞാപനത്തിന്റെ കാലാവധി കഴിയുംവരെ കേരളം ഇക്കാര്യത്തില്‍ ഒരുനിലപാടും കേന്ദ്രത്തെ അറിയിച്ചില്ല. അതിനാല്‍, പത്തുകിലോമീറ്റര്‍ ദൂരപരിധി കേരളത്തില്‍ ബാധകമായി.

ഇതനുസരിച്ച്‌ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടറോട് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ആവശ്യപ്പെട്ടു. രണ്ടുമാസംമുമ്ബ് വനമേഖലയോട് ചേര്‍ന്നുള്ള പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ക്വാറി-ക്രഷര്‍ എന്നിവയ്ക്ക് വിലക്കേര്‍പ്പെടുത്തി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ഉത്തരവുമിറക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ആറു ജില്ലകളിലെ പല ക്വാറികള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കിവരികയാണ്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരുടെ സഹായത്തോടെ നിയന്ത്രണമേഖല തിട്ടപ്പെടുത്തിയാണ് സ്റ്റോപ്പ് മെമ്മോ നല്‍കുന്നത്. ഇതിനിടെയാണ് ദൂരപരിധി കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം. ദൂരപരിധികുറച്ച സര്‍ക്കാരിന്റെ തീരുമാനം ഇനി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം. ഇതിനുശേഷം പുതുക്കിയ വിജ്ഞാപനമിറങ്ങിയാലെ തീരുമാനം പ്രാബല്യത്തിലാകൂ.

Also Read: Weddings in forests may not require Centre’s permit anymore

സംരക്ഷിത വനമേഖലകളോടും ദേശീയോദ്യാനങ്ങളോടും ചേര്‍ന്നുള്ള വന മേഖലയിൽ വിവാഹം, സിനിമ ചിത്രീകരണം തുടങ്ങിയ പരിപാടികൾക്ക് അനുമതി നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിർദ്ദേശം നൽകിയത് ഈയിടെയാണ്. സംസ്ഥാന സർക്കാർ പരിസ്ഥിതി ലോല മേഖലയുടെ വിസ്തൃതി കുറയ്ക്കുവാൻ തീരുമാനമെടുക്കുന്നത് ഇതിന് പിന്നാലെയാണ്.

Leave a Reply

Your email address will not be published. Required fields are marked *